Saturday, September 18, 2010

എഡിറ്റിങ് മികവോടെ ഒന്‍പതാംക്ലാസുകാരന്‍


ആദ്യം താഴേയുള്ള വീഡിയോ ഒന്നു കാണൂ..എന്നിട്ടാകാം ബാക്കി വിശേഷങ്ങള്‍.



ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ പ്രധാന ആകര്‍ഷമമായി മാറിയ ഷാക്കിറയുടെ ഈ ഗാനവും അതിന്റെ വീഡിയോയും കാണാത്തവരുണ്ടാകുമോ? ഗാനം അതുതന്നെ, എന്നാല്‍ വീഡിയോ തനി കേരളീയം. അഭിനയിക്കുന്നതോ, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള സ്കൂള്‍ കുട്ടികളും!
എങ്ങിനെയുണ്ട്? ഏതോ പ്രൊഫണല്‍ വീഡിയോഗ്രഫര്‍ പടച്ചുവിട്ട സൂപ്പര്‍ സാധനം, അല്ലേ? എങ്കില്‍ തെറ്റി!
എറണാകുളം വൈപ്പിന്‍ ദ്വീപിലെ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്‍ അനന്തപത്മനാഭനാണ് ഈ വീഡിയോവിന്റെ സൂത്രധാരന്‍. ഏഴാം ക്ലാസ് മുതല്‍ തന്നെ, വീഡിയോ എഡിറ്റിങ്ങില്‍ കമ്പം കയറി, തന്റെ പ്രിയ അനുജത്തി ഐശ്വര്യയേയും കളിക്കൂട്ടുകാരെയും സംഘടിപ്പിച്ച് പഴയ ബാലചന്ദ്രമേനോനെ അനുസ്മരിപ്പിക്കും വിധം രചന മുതല്‍ സംവിധാനം വരെ ഒറ്റക്കു നിര്‍വ്വഹിച്ച് ധാരാളം ആല്‍ബങ്ങള്‍ പടച്ചുവിട്ടുകഴിഞ്ഞു, ഈ കൊച്ചു മിടുക്കന്‍.

ഞങ്ങളുടെ സുഹൃത്തും എളങ്കന്നപ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സി യുമായ രജിത ടീച്ചറിന്റെയും ഇന്റീരിയര്‍ ഡിസൈനറായ വിജയന്‍ സാറിന്റേയും മകനാണ് അനന്തന്‍. ഒരുപാട് തൊഴിലവസരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മേഖലയിലേക്ക് അല്പം പ്രചോദനം 'കുട്ടി പ്രതിഭകളെ' തെല്ലൊന്നുമല്ല ആകര്‍ഷിക്കുക. വീഡിയോ ഓഡിയോ എഡിറ്റിങ്ങുകളൊക്കെ കുറേശ്ശെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിച്ചുതുടങ്ങുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.
പിന്‍കുറി
മകന്റെ പ്രതിഭയെ എത്ര അഭിനന്ദിച്ചിച്ചും മുഖം തെളിയാതിരുന്ന രജിത ടീച്ചര്‍ കാരണവും വ്യക്തമാക്കി. ഇങ്ങനെ കളിച്ചു നടന്ന് എസ്.എസ്.എല്‍.സിക്ക് ഗ്രേഡ് കുറയുമോയെന്നാണ് ടീച്ചറുടെ പേടി. എങ്കില്‍, "അവന്റെ പ്രതിഭ അളക്കാന്‍ കഴിയാതെ പോയ എസ്.എസ്.എല്‍.സിക്കാണ് തെറ്റുപറ്റുകയെന്ന" എന്റെ പ്രതികരണത്തിനു നേരെ അവിശ്വസനീയതയോടെയുള്ള ടീച്ചറുടെ നോട്ടം ഇപ്പോഴും കണ്‍മുന്നിലുണ്ട്.

Friday, September 10, 2010

കമന്റുകള്‍ ഓട്ടോ ഡിലീറ്റാകുന്നുണ്ടോ?

ഗൂഗിളിനിതെന്തു പറ്റി? ഈയിടെയായി കഷ്ടപ്പെട്ട് ഇരുന്ന് കമന്റ് ചെയ്ത പലരുടേയും കമന്റുകള്‍‌ സേവാകാതെ ഡിലീറ്റായിപ്പോകുന്നു. ഒട്ടേറെ പേര്‍ കമന്റ് ചെയ്തെങ്കിലും ആ കമന്റുകളെല്ലാം ഓട്ടോമാറ്റിക്കായി ഡിലീറ്റാകുന്നു. പലരും ഫോണില്‍ വിളിച്ചു നോക്കിയപ്പോഴാണ് ഞങ്ങളൊന്ന് ശ്രമിച്ചു നോക്കിയത്. ഇത്തരമൊരു പ്രശ്നം പൊതുവാണോയെന്നറിയാനാണ് ഈ പോസ്റ്റ്. നിങ്ങള്‍ക്ക് ഈ പ്രശ്നം ഈയിടെ അനുഭവപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ നഷ്ടപ്പെടുന്നുണ്ടോ? ജൂലൈ മാസത്തില്‍ ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്കത് പരിഹരിക്കപ്പെട്ടതാണ്. ഇടപെടുമല്ലോ?

Monday, August 23, 2010

കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ ലിംകാബുക്കിലേക്ക്


ബ്ലോഗര്‍മാരുടെ പ്രിയപ്പെട്ട സജ്ജീവേട്ടന്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്ഡിലേക്ക്. ഓണത്തലേന്ന് നാടുമുഴുവന്‍ തിരക്കിലമര്‍ന്നപ്പോള്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രമുറ്റത്ത് ഒരു റെക്കോര്‍ഡിലേക്കുള്ള ഉത്രാടപ്പാച്ചിലിലായിരുന്നു കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്കുമാര്‍. 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചറുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ മഷിയുണങ്ങാത്ത പേനയും തളരാത്ത ശരീരവുമായി സജ്ജീവ്, മുന്നിലെത്തുന്നവരെയെല്ലാം വരച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഉദ്ദേശിച്ച എണ്ണത്തിലെത്താനായില്ലെങ്കിലും 651-ാമത്തെ കാരിക്കേച്ചറായി ഗായിക കൂടിയായ ഭാര്യ ലേഖ ആര്‍.നായരുടെ കാരിക്കേച്ചര്‍ വരച്ച് നിര്‍ത്തുമ്പോള്‍ സജ്ജീവിന്റെ മുഖത്ത്ശരീരത്തേക്കാള്‍ വലിയ ചിരി. 120 കിലോഗ്രാം തൂക്കമുള്ള സജ്ജീവ്, 'ഫാറ്റ് കാര്‍ട്ടൂണിസ്റ്റെ'ന്ന വിളിപ്പേരിനൊപ്പം 'ഫാസ്റ്റ് കാര്‍ട്ടൂണിസ്റ്റു'കൂടിയാകാനുള്ള ശ്രമമാണ് നടത്തിയത്. 'ഉത്രാടപ്പാച്ചില്‍' എന്നുപേരിട്ട പരിപാടിയുടെ സംഘാടകര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയായിരുന്നു. രാവിലെ 7.45നാണ് സജ്ജീവ് കാരിക്കേച്ചര്‍ യജ്ഞം ആരംഭിച്ചത്.

ഒമ്പതു വയസ്സുകാരനായ മകന്‍ സിദ്ധാര്‍ഥിന്റെ കാരിക്കേച്ചറാണ് ആദ്യം വരച്ചത്. പിന്നീടുള്ള മണിക്കൂറുകളില്‍ ഉത്രാടം നാളില്‍ വാമനമൂര്‍ത്തിയെ തൊഴാനെത്തിയ നൂറുകണക്കിനാളുകള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളായ കെ.ബാബു എംഎല്‍എ, ബെന്നി ബഹ്‌നാന്‍, കാര്‍ട്ടൂണിസ്റ്റ്കൂടിയായ എം.എം.മോനായി എംഎല്‍എ, ചാള്‍സ് ഡയസ് എംപി, സിനിമാതാരങ്ങളായ ജനാര്‍ദനന്‍, വിനുമോഹന്‍, ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ കാരിക്കേച്ചറുകളിലെ കഥാപാത്രങ്ങളായി. രാത്രി 7.45നാണ് അവസാനത്തെ കാരിക്കേച്ചര്‍ വരച്ചത്. ഒരുദിവസത്തിന്റെ പകുതിയോളം നീണ്ട ഈ യജ്ഞം ഒറ്റയിരിപ്പിലാണ് സജ്ജീവ് പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും എഴുന്നേറ്റില്ല. ഇടയ്ക്കുള്ള നിമിഷങ്ങളുടെ ഇടവേളകളില്‍ കരിക്കിന്‍വെള്ളം മാത്രം കുടിച്ചു.

നിമിഷങ്ങള്‍ കൊണ്ടാണ് മുന്നിലിരുന്ന ഓരോരുത്തരുടേയും കാരിക്കേച്ചര്‍ സജ്ജീവ് പൂര്‍ത്തിയാക്കിയത്. സാധാരണ കാരിക്കേച്ചറുകളില്‍ നിന്ന് വ്യത്യസ്തമായ മുഖത്തിനൊപ്പം ഉടല്‍ കൂടി സജ്ജീവ് വരച്ചു.

തൃക്കാക്കര പകല്‍പ്പൂരം കാണാനെത്തിയവരുടെ കൈകളില്‍ സജ്ജീവ് വരച്ചുനല്‍കിയ, സ്വന്തം മുഖങ്ങളുണ്ടായിരുന്നു. ആയിരം കാരിക്കേച്ചറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും സജ്ജീവിന്റെ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് കാര്‍ട്ടൂണ്‍ അക്കാദമി പ്രസിഡന്റ് പി.പ്രസന്നന്‍ ആനിക്കാട് അറിയിച്ചു.ഇങ്ങനെയൊരു ഉദ്യമത്തില്‍ ഇതുവരെ ലിംക റെക്കോഡ് ഉള്ളതായി അറിയില്ല. അതുകൊണ്ട് ആയിരമെണ്ണം തികച്ചില്ലെങ്കിലും അത് റെക്കോഡിന് പരിഗണിക്കപ്പെട്ടേക്കാം-അദ്ദേഹം പറഞ്ഞു.

കടപ്പാട് : മാതൃഭൂമി

Friday, August 6, 2010

ലക്ഷദ്വീപില്‍ നിന്നും ഒരുകവിത


മലയാളം, തമിഴ്, അറബ്, ഹിന്ദി എന്നീ ഭാഷകളുടെ ഒരു മിശ്രിതമാണ് ജസരി ‌. ഈ ഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ലക്ഷദ്വീപുകാര്‍. കേരള സിലബസ് പിന്തുടരുന്ന ദ്വീപുകളില്‍ മലയാള പാഠാവലി മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയില്‍ സാഹിത്യപരമായ കഴിവു വര്‍ദ്ധിപ്പിക്കാനുള്ള ഏക ഉപാധിയായി കാണുന്നത്. കേരളക്കരയില്‍ മാത്രമല്ല ലോകമെങ്ങും ദിവസേന വായിക്കുന്ന ദിനപത്രങ്ങള്‍ ദ്വീപില്‍ കിട്ടുന്നത് 15 ദിവസത്തിലൊരിക്കല്‍ ഇവിടെ എത്തുന്ന കപ്പലുകളിലാണ് !!!!! പത്തു ദ്വീപുകളാണ് ലക്ഷദ്വീപില്‍ വാസയോഗ്യമായുള്ളത്. വെള്ളി അവധി ദിവസമാണ്. ഞായറാഴ്ച ഉച്ച വരെ പ്രവര്‍ത്തിക്കണം. മറ്റു ദിവസങ്ങളില്‍ സ്ക്കൂള്‍ സമയം രാവിലെ 10 മുതല്‍ 8.30 വരെ. 8 പിരീഡുകളാണ് ഒരു ദിവസം. പത്തു ക്ലസ്റ്ററുകളാണ് ലക്ഷദ്വീപിലുള്ളത്. ജസരി ഭാഷ സംസാരിക്കുന്ന നാട്ടില്‍ നിന്നും മലയാളത്തോട് താല്പര്യം തോന്നിയ ദ്വീപിലെ ഒരു ഒന്‍പതാം ക്ലാസുകാരി സബീനാ ബീഗം ഒരു കവിതയെഴുതി. ഒരു ഗണിത കവിത. അത് ചുവടെ കൊടുത്തിരിക്കുന്നു.

Monday, May 17, 2010

കൂട്ടിലെ കുഞ്ഞു പക്ഷി!


വീട്ടില്‍ തനിച്ചിരുന്നലസമായി വിങ്ങി
കൂട്ടില്‍ അകപ്പെട്ട കുഞ്ഞു പക്ഷി..
മനസ്സിലെ നോവുകള്‍ മറക്കാന്‍
ശ്രമിക്കുമ്പോള്‍ പിന്നെയും-
പിന്നെയും വിങ്ങി വിങ്ങി ..
കൂട്ടുകാര്‍ക്കൊപ്പം മാനം
നോക്കിപ്പറക്കുവാന്‍
തനിക്കുള്ള സ്വത്തായ പൊന്‍ ചിറക്..
അവള്‍ ചിറകുകള്‍ ആദ്യമായൊന്നനക്കി..
തളരുന്നു ചിറകുകള്‍...
പൊഴിയുന്നു തന്‍
പുള്ളികളുള്ള തൂവലുകള്‍
തളരുന്നു കാലുകള്‍
അടയുന്നു ഇമകള്‍
ചിറകോ തളര്ന്നവള്‍ താഴെ വീണു....
ചെറുപ്പത്തിലുള്ള തന്‍ ഓര്‍മകളെല്ലാം
എന്‍ മനസ്സില്‍ നിന്നും പോയകന്നു...
തളര്‍ന്ന ശരീരങ്ങള്‍ ഒന്നടക്കി
അവള്‍ ആകാശത്തോട് വിട പറഞ്ഞു..


ശിഫ.പി
5.c
ആസാദ്‌ മെമ്മോറിയല്‍ യു .പി സ്കൂള്‍ കുമാരനെല്ലൂര്‍

Saturday, April 24, 2010

എന്റെ മരം,സ്നേഹ മരം

രചന, ആലാപനം :
ഭാഗ്യലക്ഷ്മി പി.സി
ഒന്‍പതാം ക്ലാസ്
ഗവ. ഹൈസ്കൂള്‍ മാഞ്ഞൂര്‍, കോട്ടയം


കാറ്റിന്റെ ഈണത്തില്‍ താളമിട്ട്
ഒഴുകുന്ന പുഴയുടെ പാട്ടു കേട്ട്
ശബളമാം കുഞ്ഞിളം കൈകള്‍ വീശി
ആടുന്നു പാടുന്നു എന്റെ മരം

ഒഴുകന്ന പൂഞ്ചോല പറയുന്നു

പൊന്നിളം മാരിവില്‍ പറയുന്നു
നിന്നുടെ നിശ്വാസ ശുദ്ധവായു
പാറിപ്പറക്കട്ടെ വിശ്വമെങ്ങും

"കാല്യലസജ്ജല കന്യകയോ?"
ഉദ്ദീപ്തമാകുന്ന താരകമോ?
നിന്നുടെ സൗന്ദര്യമേറെയിഷ്ടം
പൂങ്കണ്ഠമാര്‍ന്നയെന്‍ കൂട്ടുകാരി.
സ്നേഹമനസ്സാര്‍ന്ന എന്മിത്രമേ
നിന്‍ സ്നേഹമെന്നും കൊതിച്ചിടുന്നു

സ്നേഹത്തിന്‍ അര്‍ഥം അറിയാത്ത വിഡ്ഢികള്‍
വെട്ടുന്നു , കൊത്തുന്നു, കൊന്നിടുന്നു.
വെട്ടില്ല വെട്ടില്ല നിന്നെ ഞങ്ങള്‍
വെട്ടാനനുവദിക്കില്ല ഞങ്ങള്‍

സ്നേഹം ചൊരിയുന്ന നിന്‍ ഹൃദയം
സര്‍വദാ സ്നേഹിക്കും ഞങ്ങളെന്നും


കവിത കേള്‍ക്കാന്‍ പ്ലേ ബട്ടന്‍ അമര്‍ത്തുക.

Monday, February 22, 2010

ഭാഗ്യവാന്‍



എനിക്ക് ലഭിക്കാത്തതൊന്നും നിനക്ക്‌ ലഭിച്ചില്ല.
എനിക്ക് ലഭിച്ചതുപോലും നിനക്ക്‌ ലഭിച്ചില്ല.
എന്നിട്ടും നീയെത്രയോ ഭാഗ്യവാന്‍
ഞാന്‍ എത്രയോ നിര്‍ഭാഗ്യവാന്‍
ജീവിതത്തില്‍ എപ്പോഴും
നീയെന്‍റെ പിന്നാലെയുണ്ടായിരുന്നു
ഞാന്‍ കരയുമ്പോള്‍ നീയും കരഞ്ഞു.
ഞാന്‍ അനുഭവിച്ച ദാരിദ്ര്യം നീ
അറിഞ്ഞിരുന്നോ;
അറിയില്ല, പക്ഷെ...
എന്‍റെ മുഖം തളര്‍ന്നപ്പോള്‍
നിന്നിലും ഞാനത് കണ്ടു.
ഞാനെപ്പോഴും നിനക്ക്‌
വഴികാട്ടിയായിരുന്നു.
വേണ്ടെന്നു പറഞ്ഞിട്ടും
കല്ലും മുള്ളും നിറഞ്ഞ വഴികളില്‍
നീയും എന്നോടുകൂടെ വന്നു.
ജീവിതത്തില്‍ ഞാന്‍ ദുഃഖത്തിന്‍റെ
പലനിറങ്ങള്‍ ധരിച്ചു.
പക്ഷെ, ആ യാതനകള്‍ നിന്നില്‍ ഞാന്‍ ദര്‍ശിച്ചില്ല.
മൂകനും ബധിരനുമായ നീ ഞാന്‍ ശ്രവിച്ച
ദുസ്സഹ വാക്കുകള്‍ കേള്‍ക്കുകയോ
ഞാന്‍ പറഞ്ഞ നൊമ്പരങ്ങള്‍
പറയുകയോ ചെയ്തില്ല.
നിനക്കെന്തോ ഇരുട്ടിനെ ഭയമായിരുന്നു.
നിശീഥിനിയുടെ നീലപുതച്ച ദിനങ്ങളില്‍
അവ്യക്തമായി മാത്രമേ
ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ.
എന്നിട്ടും നീ ഭാഗ്യവാന്‍
ഞാന്‍ നിര്‍ഭാഗ്യവാന്‍.
ഞാനൊരു ഭൗതിക ശരീരം മാത്രമായപ്പോള്‍
നീയും മാഞ്ഞുപോയി.
എന്നോടോപ്പമല്ലാതെ നീ
തനിയെ ഒന്നും ചെയ്തില്ല.
മരണത്തില്‍ ഞാന്‍ നിനക്ക്‌ കൂടെയുണ്ടായിരുന്നു.
നീയെന്‍ നിഴല്‍ മാത്രമായിരുന്നു.
നീ എത്രയോ ഭാഗ്യവാന്‍.

(ജമീമ സിദ്ദിഖ് , ഒന്‍പതാം തരം ബി, ജി.എച്ച്.എസ്‌.എസ്. ഇരിങ്ങല്ലൂര്‍, പാലാഴി)